വിദ്യാലയ ചരിത്രം രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്ന കാലത്ത് പാറളം പഞ്ചായത്തിൽ ജന്മി?കുടിയാൻ ബന്ധം ശക്തമായിരുന്നു. സ്വന്തമല്ലാത്ത മണ്ണിൽ അദ്ധ്വാനിച്ച് കൃഷിപ്പണിയിൽ ഏർപ്പെട്ടവരായിരുന്നു ജനങ്ങളിൽ അധികവും. വേനലിൽ ഉണങ്ങിയും മഴയിൽ മുങ്ങിയും കൃഷിക്ക് നാശം സംഭവിക്കുമായിരുന്നു. കിട്ടുന്ന വിളയുടെ വലിയൊരു ഭാഗം ജന്മിക്കായിരുന്നു. അതിൽ ഒരു ഭാഗം കൂലിയായി ലഭിക്കുന്ന തൊഴിലാളികൾ നെല്ല് പുഴുങ്ങിക്കുത്തി കഞ്ഞിവെച്ച് അന്നന്നത്തെ വിശപ്പകറ്റിയിരുന്നു. ദളിതരും പിന്നോക്കവിഭാഗക്കാരും ദുര്ബല ജനവിഭാഗങ്ങളും തീണ്ടലും തൊടീലും വ്യവസ്ഥയ്ക്ക് വിധേയരായിരുന്നു. ബ്രിട്ടീഷ് മേൽക്കോയ്മയിൽ കൊച്ചി ഭരണമായിരുന്നു. രാജാവും നാടുവാഴികളും അവരുടെ സിൽബന്തികളുമാണ് ഭരണം നടത്തിയിരുന്നത്. അജ്ഞതയും അടിമത്തവും നിറഞ്ഞ സാമൂഹ്യാവസ്ഥയ്ക്ക് അറുതി വരുത്തണമെങ്കിൽ വിദ്യാഭ്യാസമുള്ള ഒരു സമൂഹം ഉണ്ടാകണം എന്ന ചിന്ത ഉയർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ നാലാംതരം വരെ പഠിക്കാൻ അമ്മാടം പള്ളിയോടു ചേർന്നിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം സർക്കാരിന് നൽകി അവിടെ അമ്മാടം ഗവ. എൽ.പി. സ്കൂൾ പ്രവർത്തിച്ചിരുന്നു. നാലാംതരം കഴിഞ്ഞാൽ തുടർന്നു പഠിക്കാൻ ചേർപ്പിലേക്ക് പോകേണ്ടി വന്നിരുന്നു. പുത്തറയ്ക്കൽ കടവ് നീന്തിക്കടന്നാണ് കുട്ടികൾ പഠനത്തിനായി പോയിരുന്നത്. അങ്ങനെ പോയവരിൽ ചിലർ മുങ്ങിമരിച്ചതും ചരിത്ര യാഥാർത്ഥ്യമാണ്. നാലാംതരത്തിലെ പൊതുപരീക്ഷയിൽ ഒന്നാം റാങ്കോടെ സ്വർണ്ണപ്പതക്കം നേടിയ പെല്ലിശ്ശേരി കുടുംബത്തിലെ പി.വി. റപ്പായി എന്ന വിദ്യാർത്ഥിക്ക് പോലും തുടർപഠനം നടത്താൻ കഴിഞ്ഞില്ല. പഠനസൗകര്യങ്ങളുടെ അഭാവം കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നു. പുരോഗമനവാദികളും വിദ്യാസമ്പന്നരുമായ ചില വ്യക്തികളുടെ ചിന്തയിൽ നിന്നാണ് ?നാലാം ക്ലാസ് കഴിഞ്ഞാലും ഇവിടെ പഠിക്കാൻ സൗകര്യമുണ്ടാകണം; അതിന് ഒരു ഹൈസ്കൂൾ വേണം? എന്ന ആശയം രൂപംകൊണ്ടത്. അവർ അമ്മാടം പള്ളിയോടു ചേർന്ന് സ്കൂൾ സമുദായം രൂപീകരിച്ചു. അമ്മാടം ഗവ. എൽ.പി. സ്കൂളിന് റോഡിന്റെ എതിർവശത്ത് സ്ഥലം കണ്ടെത്തി. സ്കൂൾ തുടങ്ങാൻ അനുമതിയും തേടി. കടവത്തുമനയിലെ തിരുമേനിക്ക് കൊച്ചി രാജകുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. തിരുമേനിയുടെ മകൻ കെ. കിട്ടുകൈമൾ സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. മനക്കലെ കാര്യസ്ഥൻ പി. കൃഷ്ണകൈമളും കിട്ടുകൈമൾ മാഷും ചേർന്ന് തൃശൂർ രാമനിലയത്തിൽ സന്ദർശനം നടത്തി. തുടർന്ന് 1939-ൽ അമ്മാടത്ത് സെന്റ് ആന്റണീസ് ലോവർ സെക്കന്ററി സ്കൂൾ (5, 6, 7 ക്ലാസുകൾ) പ്രവർത്തനമാരംഭിച്ചു. സ്കൂൾ സമുദായത്തിലെ പി. കൃഷ്ണകൈമൾ, എ. എ. പിയൂസ് എന്നിവർ ആദ്യ അദ്ധ്യാപകരായി. സ്കൂളിന്റെ പ്രവർത്തനത്തിനായി സമുദായം കുറി നടത്തി പണം സമാഹരിച്ചു. വിദ്യാർത്ഥികളിൽ നിന്ന് ഫീസ് വാങ്ങി. അതുപയോഗിച്ച് അദ്ധ്യാപകർക്ക് ശമ്പളവും നൽകി. പിന്നീട് ഫാദർ ജോസഫ് ചുങ്കത്ത് പ്രധാനാധ്യാപകനായി. ദരിദ്ര വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ മണിപേഴ്സ് പലപ്പോഴും കാലിയായിരുന്നുവെന്ന് പറയപ്പെടുന്നു. ഏഴാം ക്ലാസിലെ പൊതുപരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് പച്ചമുളകും ഉപ്പും ചേർത്ത സംഭാരം നൽകി ആശ്വാസം പകർന്നിരുന്ന പൈലേട്ടൻ എന്ന പ്യൂണും ജനസമ്മതി നേടിയ വ്യക്തിയായിരുന്നു. ലോവർ സെക്കന്ററി കഴിഞ്ഞാൽ തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി വീണ്ടും അധികൃതരെ സമീപിച്ചു. ഫാദർ ചുങ്കത്ത് രചിച്ച ?ഒഴിഞ്ഞ കോവിലകം? എന്ന പദ്യകൃതിയും ശ്രദ്ധിക്കപ്പെട്ടു. അപേക്ഷ പരിഗണിക്കാൻ 1946-ൽ ഡയറക്ടർ അമ്മാടത്ത് എത്തി. തുടർന്ന് അമ്മാടം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1950-ൽ പുറത്തിറങ്ങി. ഇ. ജെ. മാത്യു, ഇ. ഈശ്വരവാര്യർ, പി. ജെ. എബ്രഹാം, കെ. കെ. ശങ്കരൻ, കെ. ആർ. ഗോപിനാഥൻ നായർ, പഴമ്പിള്ളി നാരായണമേനോൻ എന്നിവർ ആദ്യകാല ഹൈസ്കൂൾ അദ്ധ്യാപകരായിരുന്നു. കാലക്രമേണ ഈ വിദ്യാലയത്തിൽ നിന്ന് അനേകം പ്രമുഖർ വളർന്നു. അഡ്വ. പി. എ. വർഗീസ്, ശാസ്ത്രജ്ഞനായ എ. വിശ്വനാഥൻ, ഡോ. ഇ. ഡി. ജെയിംസ്, ചിന്തകനും എഴുത്തുകാരനുമായ കെ. അരവിന്ദാക്ഷൻ, പി. ഡി. ആന്റണി, സിദ്ധാർത്ഥൻ കാട്ടുങ്ങൽ, പാറളം ജോസഫ്, പ്രസിദ്ധ ചിത്രകാരൻ എം. വി. ദേവൻ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിമാനങ്ങളാണ്. പഞ്ചായത്തീരാജ് നിയമവും വികേന്ദ്രീകൃത ആസൂത്രണവും വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. പ്രീഡിഗ്രിക്ക് പകരം പ്ലസ് ടു ലഭിച്ച ആദ്യ സ്കൂളുകളിൽ അമ്മാടവും ഉൾപ്പെട്ടു. വിദ്യാലയത്തിന്റെ ഹൈസ്കൂൾ വിഭാഗം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പുനർനിർമ്മിക്കപ്പെട്ടതിന്റെ ഉദ്ഘാടനം 2017 മെയ് 21-ന് കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. 2019-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ആദ്യമായി നൂറുശതമാനം വിജയം കൈവരിച്ചു. 2019 അധ്യയന വർഷത്തിൽ സംസ്ഥാന മികച്ച അദ്ധ്യാപക അവാർഡ് ഹെഡ്മാസ്റ്റർ സ്റ്റെയ്നി ചാക്കോ സി.യ്ക്ക് ലഭിച്ചു. എസ്.സി.ഇ.ആർ.ടി.യുടെ ?മികവ്?2019? പുരസ്കാരവും വിദ്യാലയം കരസ്ഥമാക്കി. കാലോചിതമായ പരിഷ്കാരങ്ങളോടെ, എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി, മികച്ച നേട്ടങ്ങളുമായി വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഏകദേശം 1500 ഓളം കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു. കുട്ടികളിൽ വായന വളർത്തുന്നതിനു വേണ്ടി അക്ഷരസാഗരം, വായന വസന്തം എന്നിവ നടത്തിവരുന്നു. പഠന പ്രവർത്തനത്തിൽ സജീവമായ പിന്തുണ നൽകുന്നതിന് കോർഡിയൽ മദേഴ്സ് ക്ലബ്ബ് കരിക്ഷമമായി പ്രവർത്തിച്ചുവരുന്നു. അമ്മമാരുടെ വായന മത്സരം കുട്ടികളിൽ വായനയോടുള്ള ആഭിമുഖ്യം വളർത്തുന്നു. വീടുകളിൽ ഗൃഹ ഗ്രന്ഥശാലകൾ തുറക്കുന്ന റീഡേഴ്സ് മെഡോ വായനയിലേക്ക് സമൂഹത്തെയും കൂടി പങ്കാളികളാക്കാനുള്ള എളിയ ശ്രമമാണ്. കുട്ടികളിലെ സർഗ്ഗാത്മക വാസനകളെ പരിപോഷിപ്പിക്കുവാൻ തരംഗം എന്ന പദ്ധതി വിദ്യാലയത്തിൽ നടത്തിവരുന്നു. ഡോർ ഓഫ് ചാരിറ്റി - വിശേഷ അവസരങ്ങളിൽ പുതുവസ്ത്രങ്ങൾ എടുക്കുമ്പോൾ തങ്ങളോടൊപ്പം പഠിക്കുന്ന സഹപാഠികൾക്കു പുതുവസ്ത്രങ്ങൾ എടുക്കുകയും ഡോർ ഓഫ് ചാരിറ്റിയിലൂടെ അർഹിക്കുന്ന കരങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. കുട്ടികളിൽ കരുണയും സഹാനുഭൂതിയും വളർത്തുവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുന്നു. എക്സൽ കോച്ചിംഗ് ക്ലാസുകൾ: USS, NMMS തുടങ്ങിയ മത്സരപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നതിനായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ നടത്തി വരുന്നു.
Students Enrolled
Teaching Staff
You can get in touch directly with us in case you have any queries or need support.